വിശ്വപ്രസിദ്ധ ചാരക്കഥകൾ

ആ രാത്രിയിൽ ജാക്ക് നിഗൂഡമാം വിധം അപ്രത്യക്ഷനായി. ഞാൻ അവന്റെ മുറിയിലേക്ക് പോയി. അവന്റെ വസ്‌തുക്കളൊക്കെ വളരെ ഭംഗിയായി ഒരുക്കി വച്ചിരിക്കുന്നു. പക്ഷേ, മേശമേൽ വളരെ വിചിത്രമായ ഒരു പുരാവസ്‌തു കിടക്കുന്നുണ്ടായിരുന്നു. അത് ഞങ്ങൾ നൃത്തവിരുന്നിനു പോകുന്നതിന് അല്പം മുൻപ് വാങ്ങിയതായിരുന്നു. വളരെ പഴയ ഒരു തുർക്കി അലങ്കാരവസ്‌തുവായിരുന്നു അത്. അത്തരം വസ്‌തുക്കളായിരുന്നു അവർ സുഗന്ധവസ്‌തുക്കൾ പുകയ്‌ക്കാൻ ഉപയോഗിച്ചിരുന്നത്. അത് ഒരു വലിയ പിച്ചള പൂമ്പാറ്റയായിരുന്നു.
ഇതിന്റെ ചിറകിന്റെ അറ്റത്ത് നിന്ന് മറ്റൊരു അറ്റം വരെ ഏതാണ്ട് ഒരടിയോളം നീളമുണ്ടായിരുന്നു. അതിനു മുകളിൽ മനോഹരമായ കൊത്തുവേലകളും. പുകയ്‌ക്കുന്ന ഔഷധഗുളികയുടെ സുഗന്ധം വെളിയിൽ വരാനായി ശരീരത്തിൽ ധാരാളം സുഷിരങ്ങളുണ്ടായിരുന്നു. പക്ഷേ ഉള്ളിൽ ഒന്നുമില്ലായിരുന്നു.
എന്റെ സുഹൃത്തിന്റെ മടങ്ങി വരവ് കാണാത്തതിനാൽ ഞാൻ അസ്വസ്‌ഥയായി. അവന്റെ അപ്രത്യക്ഷമാകലിനെപ്പറ്റി ലണ്ടനിലെ രഹസ്യ മേൽവിലാസത്തിൽ ഞാൻ കമ്പി സന്ദേശമയച്ചു. ഞാൻ ഒന്നും ചെയ്യേണ്ട എന്നായിരുന്നു എനിക്ക് ലഭിച്ച കല്പന.
വില്ല്യം ലീ ക്യൂക്ക്‌സ് എഴുതിയ പ്രസിദ്‌ധമായ ചാരക്കഥ, പിച്ചള പൂമ്പാറ്റയിൽ നിന്നൊരു ഭാഗമാണിത്. ഇത്തരം പതിനൊന്നു വിശ്വപ്രസിദ്ധ ചാരക്കഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഭ്രമാത്മകവും ദുരൂഹവും ഉദ്വേഗവും കഥാ സന്ദർഭങ്ങൾ, ചടുലമായ ആഖ്യാനരീതി എന്നിവ കൊണ്ട് തികച്ചും അസാധാരണമായ വായനാനുഭവം സമ്മാനിക്കുന്നു ഈ കൃതി. ജോൺ ബുചൻ, ഫ്രാങ്ക് ഓ കോർണർ, ഇയാൻ ഫ്ലെമിങ്, ലെൻ ഡിഗ്‌ട്ടെൻ, ഗ്രഹാം ഗ്രീൻ, മൈക്കൽ, ഗീഫറി, എറിക്, റോബർട്ട്, ഡൻസനി പ്രഭു എന്നിവരുടെ കഥകൾ മലയാളത്തിലാക്കിയിരിക്കുന്നത് എ എസ് അയ്യൂബ് ആണ്.


