വർക്കിയുടെ വെളിപാടുകൾ
ചിരി രണ്ടു തരമുണ്ട്. ശബ്ദം വച്ചുള്ളതാണ് അതിലൊന്ന്. ശബ്‌ദരഹിതമായ മനസ്സിന്റെ ചിരി. അതിനുള്ളിടത്തോളം പരിഹാസത്തൂക്കം വാക്കുകൾ കൊണ്ടു പോലും നിർമിക്കാവുന്നതല്ല.
ദൈവം മനുഷ്യനോട് പിഴചൊല്ലണം; ഇത്രനാളും കളിപ്പിച്ചതിന്.
കുറ്റബോധത്തോടെ ഒന്നും തിരിഞ്ഞുനോക്കാനില്ല. കുമ്പസാരിക്കാൻ ഒരു പാപവും ചെയ്‌തിട്ടില്ല.
വർക്കിയുടെ വെളിപാടുകളിൽ ചിലതു മാത്രമാണിത്. മലയാളം ഒരിക്കലും മറക്കാത്ത പൊൻകുന്നം വർക്കിയുടെ വെളിപാടുകൾ. ആ വെളിപാടുകളെയും അതിനു പിന്നിലുള്ള ജീവിതത്തെയും അടുത്തുകാണാനുള്ള എം എസ് ദിലീപിന്റെ ശ്രമമാണ് ഈ പുസ്‌തകം. പത്തു ലേഖനങ്ങളിലൂടെ സംഭവബഹുലമായ വർക്കിയുടെ ജീവിതം ഒരു പരിധി വരെയെങ്കിലും ലിഖിതരൂപത്തിലാക്കാൻ കഴിഞ്ഞിരിക്കുന്നു.
വർക്കിയുടെ ബാല്യകാലത്തിലെ ചില സംഭവഗതികൾ വായിക്കാം. വർക്കിയുടെ കുട്ടിക്കാലം യാതനാഭരിതമായിരുന്നു. അതും വർക്കി നിഷേധിയാകാൻ കാരണമായി. പിതാവു മരിച്ചതിനെ തുടർന്ന് അമ്മയുടെ തറവാട്ടിലാണ് വർക്കി കഴിഞ്ഞത്. അന്നമ്മ( അമ്മ) കുടുംബത്തിൽ വർക്കിയും സഹോദരനും അമ്മയും ക്രമേണ അന്യരായി മാറിക്കൊണ്ടിരുന്നു. സ്വന്തമായ ആദായമാർഗം അവർക്ക് ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ സഹായത്തിൽ കഴിഞ്ഞതു കൊണ്ട് വച്ചിരുത്തുകളും അന്യഥാ ഭാവങ്ങളും സാധാരണമായിരുന്നു.
വർക്കിയുടെയും അനിയന്റെയും കാര്യങ്ങൾ നോക്കിനടത്താനോ അവരെ പഠിപ്പിക്കാനോ ആരുമുണ്ടായിരുന്നില്ല. താൻ സ്കൂളിൽ ചേരാനിടയായതെങ്ങനെയെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു ദിവസം, ഞാൻ ശരിക്ക് ഇപ്പോഴും ഓർക്കുന്നു. അമ്മയോട് പഴംകഞ്ഞി വാങ്ങികുടിച്ചു കൊണ്ട് കൂട്ടുകാരെത്തേടി ഇറങ്ങി. ഒരു അയൽക്കാരൻ എന്റെ പ്രായമുള്ള അയാളുടെ മകനുമായി സ്‌കൂളിലേക്ക് പോകുന്നു. എന്നെക്കൂടി കൊണ്ടു പോകുമോ എന്നായി ഞാൻ. അയാൾ സമ്മതിച്ചു. അങ്ങനെയാണ് ഞാൻ സ്‌കൂളിൽ ചേർന്നത്. ഉച്ച വിട്ടപ്പോൾ ഞാൻ അമ്മയോട് ചെന്ന് പറഞ്ഞു, അമ്മേ ഞാൻ പള്ളിക്കൂടത്തിൽ ചേർന്നെന്ന്.



