Murivukal by Soorya Krishnamoorthy

Memoirs by Soorya Krishnamoorthy
Publisher: DC Books, Kottayam Pages: 140 Paperback Price: INR 75
കല തന്നെ ജീവിതമെന്നു വിശ്വസിക്കുന്ന സൂര്യ കൃഷ്‌ണമൂര്‍ത്തി, തന്റെ ജീവിതയാത്രകള്‍ക്കിടെ മനസിലേറ്റ മുറിവുകള്‍ രേഖപ്പെടുത്തുകയാണ് ഈ കൃതിയില്‍.
ഞാന്‍ പത്തറുപത് കൊല്ലത്തിലേറെക്കാലം പ്രസംഗിച്ചതും വിമര്‍ശിച്ചതുമെല്ലാം നിസാരമായെന്നു തോന്നിപ്പിക്കുന്ന ഈ കൃതി വായിക്കേണ്ടിയിരുന്നില്ല. പക്ഷേ, ഇതു വായിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ ശ്രേഷ്‌ഠമായ ഒരുനഭവം നഷ്‌ടമായേനെ !: സുകുമാര്‍ അഴീക്കോട്. എം ടി വാസുദേവന്‍ നായരുടെ അവതാരിക.



സൂര്യ കൃഷ്ണമൂര്‍ത്തിയെ അറിയാത്ത, അറിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പേരെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ അപൂര്‍വ്വമായിരിക്കും. ലൈറ്റ് & സൗണ്ട് ഷോ മലയാളിക്ക് പരിചയപ്പെടുത്തിയ, ഒരു പാടു കലാകാരന്മാര്‍ക്ക് വേദി നല്‍കിയ, സ്വന്തം ജീവിതം തന്നെ അതിനായി മാറ്റി വച്ച വലിയ മനുഷ്യന്‍. ആ കലാസപര്യ അദ്ദേഹത്തിന് നല്‍കിയ അനുഭവങ്ങള്‍, അല്ല വേദനകള്‍ തന്നെ ‘മുറിവുകള്‍’ എന്ന പേരില്‍ ഡി.സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു. സുകുമാര്‍ അഴിക്കോട് സര്‍ അവതാരികയില്‍ പറഞ്ഞത് പോലെ ” ഞാന്‍ പത്തറുപത് കൊല്ലം
പ്രസംഗിച്ചതും, വിമര്‍ശിച്ചതുമെല്ലാം നിസാരമായെന്നു തോന്നിപ്പിക്കുന്ന ഈ കൃതി വായിക്കെണ്ടിയിരുന്നില്ല. പക്ഷേ, ഇതു വായിചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ ശ്രേഷ്ഠമായ ഒരനുഭവം നഷ്ട്ടമായേനെ” ഇതു വെറും വാക്കല്ലെന്നു ആദ്യ അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ തന്നെ നമ്മുക്ക് മനസിലാകും. കണ്ണു നിറയ്ക്കാതെ, നിറയാതെ ആ അനുഭവങ്ങളില്‍ കൂടി നമ്മുക്ക് കടന്നു പോകാന്‍ കഴിയില്ല. പെര്‍ലിന്റെ ശവത്തിനോപ്പം മഴ നനയുന്നത് കൃഷ്ണമൂര്‍ത്തി സാറല്ല നമ്മള്‍ തന്നെയാണെന്ന് നാം അറിയുന്നു. മൂന്നു നേരം ഭക്ഷണമാണ് ഏറ്റവും വലിയ സ്വപ്നമെന്നു ആദ്യ മലയാള സിനിമയിലെ നായിക പറയുമ്പോള്‍ മുറിപ്പെടുന്നത് നമ്മുടെ ഹൃദയം തന്നെയാണ്. പയ്യന്നൂരിലെ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി കണ്ണു നിറയിച്ചു കടന്നു പോയത് നമ്മുടെ മുന്നില്‍ കൂടി തന്നയല്ലേ ? മകന്റെ ജോലി ശരിയാക്കി തരണം സര്‍ എന്നു പഴയ ഗുരുനാഥന്‍ ശിഷ്യനോട് അപേക്ഷിക്കുമ്പോള്‍ പൊള്ളുന്നത് വായനക്കാരന്റെ ഹൃദയം തന്നെയാണ്. “ഒരു ചെറു പൂവില്‍ ഒതുങ്ങും അതിന്‍ ചിരി കടലിലും കൊള്ളില്ലതിന്റെ കണ്ണീര്‍” സുഗുതകുമാരി ടീച്ചര്‍ അവതാരികയില്‍ കുറിച്ച് വച്ചതു ഒരു വലിയ സത്യം.
ഞാനൊരിക്കലും ഒരു നല്ല വായനക്കാരനല്ല. വായിച്ചതും കുറവ്. പക്ഷേ, ആദ്യ വായനയില്‍ നല്ലതെന്ന് തോന്നുന്നത് ഒറ്റയിരിപ്പിനു തീര്‍ക്കാന്‍ എനിക്കിഷ്ട്ടം. പക്ഷേ ‘മുറിവുകള്‍’ അതു അസാധ്യമാക്കുന്നു. ഓരോ അധ്യായത്തിന്റെയും ഒടുക്കം കണ്ണീര്‍ മൂടി കാഴ്ച മറയുമ്പോള്‍ തുടര്‍ന്നു വായിക്കുന്നതെങ്ങനെ ? തങ്കമ്മയും, സ്റ്റെഫിയും, ശ്രീലങ്കന്‍ വീട്ടു ജോലിക്കാരുമൊക്കെ
കണ്ണിനു മുന്നില്‍ നിറയുമ്പോള്‍ ഹൃദയം പണി മുടക്കിയേക്കാം. സൂക്ഷിക്കുക !!!!
കുന്നിക്കുരു തൊണ്ടയില്‍ കുരിങ്ങി മരിച്ചുപോയ മകനു പകരമായി ജനിച്ച പെണ്‍കുട്ടി വളര്‍ന്നപ്പോള്‍, വിവാഹപ്രായമെത്തിയപ്പോള്‍, സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാതെ ആ മകളും കുന്നിക്കുരു തൊണ്ടയില്‍ കുരുങ്ങി മരിച്ചിരുന്നെങ്കിലെന്നു ചിന്തിച്ചു പോകുന്ന ആ അമ്മയുടെ വേദന ഇന്നി എന്നാണു നമ്മള്‍ മനസിലാക്കുക ?